Monday, July 18, 2011

നമ്മള്‍ മറന്നു പോയ പക്ഷികള്‍

ങ്ങും .. എന്തൊക്കെ മറക്കുന്നു പിന്നെയാണോ കുറച്ചു പക്ഷികള്‍ ..എന്നാലും ഒരിക്കല്‍ അവര്‍ നമ്മുടെ കൂട്ടുകാരായിരുന്നല്ലോ .. ഇന്ന് അവരെയൊന്നും കാണാറേ ഇല്ല .. എവിടെ പോയോ എന്തോ !!

കോഴി

അന്നൊക്കെ കോഴി കൂവിയിട്ടായിരുന്നു നേരം വെളുത്ത്തിരുന്നത ഏഴര വെളുപ്പിന് കോഴി കൂകുമ്പോള്‍ സമയം അഞ്ചു മണി പുലരുന്നതെ ആയിരുന്നുള്ളൂ (ഇതിനു കാരണം കോഴികള്‍ ഇന്ത്യന്‍ സ്ടാന്‍ഡേര്‍ഡു ടൈം ഫോളോ ചെയ്യുന്നില്ല എന്നതാണ് !!) ...അല്പം കഴിഞ്ഞാല്‍ പറമ്പിലെ പൊന്തക്കാട്ടില്‍ നിന്നും എതെക്കൊയോ കിളികള്‍ കിയോം കിയോം പറയാന്‍ തുടങ്ങും ..അപ്പോഴും പുതപ്പില്‍ തന്നെ ആയിരിക്കും ഉറക്കം .

അല്പം കൂടി കഴിഞ്ഞാല്‍ കാക്കയുടെ ഊഴമാണ് , അത് കേട്ടാല്‍ പിന്നെ അധികം സമയം ബാക്കിയില്ല ..കോഴി പിന്നെ കിളി പിന്നെ കാക്ക അങ്ങനെയായിരുന്നു ഊഴം ..കിഴക്കേ ആകാശത്ത് അപ്പോഴേക്കും ചില വെള്ള ശീലുകള്‍ കണ്ടു തുടങ്ങും

കോഴികള്‍ - പൂവനും പിടയും .പൂവനെ ചാത്തനെന്നും പറയും . ടിയാന്റെ അങ്കവാല്‍ വളരെ പേര് കേട്ടതാണ് . വര്‍ണഭരിതമായ അങ്കവാല്‍ ഏതു കോഴിക്കും അഭിമാനമത്രേ! . അങ്കവാലിന്റെ ബലത്തിലാണ് അവന്‍ പിടകളെ പാട്ടിലാക്കുന്നത് എന്ന് തോന്നും .. കഴുത്തില്‍ പൂടയും തലയില്‍ പൂവുമായി ആളങ്ങനെ ചുവന്നു സുന്ദരന്‍ തന്നെ .. പറക്കാന്‍ കഴിയില്ലെങ്കിലും പൊക്കമുള്ള ഏതൊരിടത്തും കയറി നിന്ന് ഉറക്കെ കൂവാന്‍ താത്പര്യം ..ആളൊരു ഷോ മാന്‍ ആണെന്ന് വ്യക്തം !. പിന്നെ അപൂര്‍വ്വമായി ഇരപിടിയന്‍ പക്ഷികളോ , പാമ്പ് മുതലായ കൂടിയ ഇനംഗാലോ വരുമ്പോള്‍ മുന്നറിയിപ്പ് നല്‍കുക എന്നൊരു ചുമതലയും ഉണ്ട് ഇവന് .. എന്നാല്‍ പിടകള്‍ക്കാകട്ടെ മാനവാംഗനമാരെപ്പോലെ അഹങ്കാരം ഒട്ടുമില്ല താനും . പിടക്കോഴിയെ പൂവന്‍ പരിണയിക്കുന്നത് 'ചിതലെടുക " എന്ന പേരിലാണ് അറിയപ്പെടുന്നത് ( ഈ മനുഷ്യരുടെ ഒരു കാര്യം , കോഴിയുണ്ടോ ഇത് വല്ലതും അറിയുന്നു ) ..ഇതില്‍ ഭാഗമായുള്ള ഓട്ടം പല മലയാള സിനിമ സംവിധായകരും കോഴികളില്‍ നിന്നും അടിച്ചു മാട്ടിയെട്ടുന്ടെന്നു പറയാതെ വയ്യ .ഇന്ന് സ്ടാക്കിംഗ് എന്നൊക്കെ പറഞ്ഞു വിവാദമാക്കുന്ന ഇക്കാര്യം കോഴികള്‍ക്ക് ഒട്ടും പുത്തരിയല്ല .

അര്‍ദ്ധരാത്രിക്ക് കോഴി കൂവിയാല്‍ സൂര്യനുദിക്കില്ല എന്നാണ് ചൊല്ല് . പൂവന്‍ കോഴി അഹങ്കാരത്തിന്റെ പ്രതീകമത്രേ! , അവന്‍ കൂവിയില്ലേല്‍ സൂര്യന്‍ ഉദിക്കുകയില്ല എന്നാണ് പുള്ളിക്കാരന്റെയും ഭാര്യമാരായ പിട തരുണികളുടെയും വിചാരം . എന്തായാലും ഇക്കാലത്ത് പല മനുഷ്യരെയും " ആള് കോഴിയാണ് " എന്ന് പറയാറുണ്ട്‌ . എന്നാല്‍ കുറുക്കന്റെ കണ്ണ് എപ്പൊഴും കോഴിക്കൂട്ടില്‍ തന്നെ എന്നും ഒരു ചൊല്ലുണ്ട് !! കൊക്കരക്കോ കോ . കൊക്കുകൂ കൂ , തുടങ്ങിയ രണ്ടു വേര്‍ഷന്‍ മുദ്രാവാക്യങ്ങള്‍ ആണ് കൂവുന്നതിനായി ഉപയോഗിക്കപ്പെടാരുള്ളത് . പിടക്കോഴി മുട്ടയിട്ടു കഴിഞ്ഞാല്‍ കൊകൊകൊക്കോ കോ എന്ന് വിളിച്ചു കൂവി നാട്ടുകാരെ അറിയിക്കുന്ന ജോലി കൂടി ചെയ്യാറുണ്ട് . മുട്ട ഒരുപാടിട്ടു കഴിഞ്ഞാല്‍ കോഴി അടയിരിക്കാന്‍ തുടങ്ങും ... ആ സമയത്ത് മുട്ട ഒന്നും ബാക്കി ഇല്ലെങ്കില്‍ കോഴി പൊരുന്ന ഇരിക്കാന്‍ തുടങ്ങും .. വെള്ളത്തില്‍ മുക്കി തണുപ്പിക്കുക ആണ് പോരുന്ന എളുപ്പം വിട്ടു പോകാന്‍ ചെയ്യുക (പൊരുന്ന ഉള്ള സമയത്ത് പൂവന്‍ കോഴികളെ അടുപ്പിക്കാറില്ല - അടയിരിക്കാന്‍ ആവശ്യമായ പ്രൈവസി , ഏകാന്തത പിടക്കോഴിക്കു പ്രകൃതി ഒരുക്കുന്നുന്ടെന്നു സാരം ). മുട്ടത്തോട് വളരെ ഘനം കുറഞ്ഞതാണെങ്കിലും തള്ളക്കോഴി കയരിക്കുമ്പോള്‍ ഒന്ന് പോലും പോട്ടാറില്ല.. മുട്ടയുടെ ഗോളാകൃതി ആണ് ഇതിനു കാരണം . തള്ളക്കോഴിയുടെ ശരീര താപം കൊണ്ടാണ് മുട്ടകള്‍ വിരിയുന്നതിനു ആവശ്യമായ ഊഷ്മാവ് ലഭിക്കുന്നതത്രേ ..ഈ പ്രകൃതിയുടെ ഒരു കാര്യം !!!

കാക്ക

കാക്ക രണ്ടു വിധം കണ്ടു വരുന്നുണ്ട് . തല മൊട്ടയായതും , തലയില്‍ അല്പം രോമം ഉള്ളവയും . ചരിഞ്ഞുള്ള നോട്ടമാണ് ഇവന്മാരുദ് ട്രേഡ് മാര്‍ക്ക്‌ . നെയ്യപ്പം കൊത്തിക്കൊണ്ടു പോകാന്‍ മിടുക്കനാണ് !.കാക്ക ബുദ്ധിമാനാണ് എന്ന് പറഞ്ഞു വരുന്നു . ടിയാന്‍ കുടത്തില്‍ കല്ലിട്ടു വെള്ളം ഉയര്‍ത്തിക്കൊണ്ടു വന്ന കാര്യം പ്രസിദ്ധമാണല്ലോ . കാലത്ത് കല പില കൂട്ടുക എന്നതിനപ്പുറം വിരുന്നു വിളിക്കുക എന്നാ ചുമതലയും ഇവര്‍ക്കുല്ലതാണ് .കാ കാ എന്നതിന് പകരം ക്രൌ .ക്രൌ എന്നുള്ള വിളിയാനത്രേ വിരുന്നകാരെ പ്രതീക്ഷിക്കുന്നത് ..എന്തെങ്കലും നല്ല ഭക്ഷണം വീട്ടില്‍ ഉണ്ടാക്കി വച്ചാല്‍ തുടങ്ങും അവന്റെ ഒരു വിരുന്നു വിളി ..വിരുന്നുകാര്‍ വന്നാല്‍ അതൊക്കെ അവര്‍ക്ക് പോകും ..ഈ കാക്കയെ കൊണ്ട് തോറ്റു!! എന്നാലും "കദളി വാഴ ക്കയ്യിലിരുന്നു കാക്കയിന്നു വിരുന്നു വിളിച്ചു .." എന്നാ പാട്ട് പടാത്തവര്‍ ഇല്ലല്ലോ. എന്തായാലും എല്ലാവരും പാടിയാല്‍ നന്നാവില്ല , കാരണം കാക്ക കുളിച്ചാല്‍ കൊക്കാകില്ല അത്ര തന്നെ! .ഓട്ടക്കണ്ണിട്ട് നോക്കും കാക്കേ എന്നും പാട്ടുണ്ട് . ..കാക ദൃഷ്ടി . കാകബുദ്ധി എന്നിവ പ്രസിദ്ധങ്ങള്‍ അത്രേ !

സമൂഹ ജീവികള്‍ ആയ കാക്കകളില്‍ പലപ്പോഴും കോടതിയുടെയും ജനാധിപത്യതിനെറെയും പ്രാകൃത രൂപങ്ങള്‍ കാണാം .കാക്ക ക്കോടതി കേട്ട് സഹികെട്ട് കാണും മലയാളികള്‍ പണ്ട്

താറാവ്

താറാവ് ആണ് അടുത്ത താരം . ക്വാക്ക് ,ക്വാക്ക് എന്നാണ് താറാവിന്റെ പരിഭവം . കൂടുതല്‍ സമയം വെള്ളത്തിലാണ് ജീവിതം . ഇപ്പോള്‍ പല മനുഷ്യരും ഫുള്‍ ടൈം വെള്ളത്തിലാണ് എന്നാണ് ബിവറെജു കോര്‍പറേഷന്‍ കണക്കു പറയുന്നത് .. അതെന്തെകിലും ആകട്ടെ ..താറാവിന്റെ കാലില്‍ വിരലുകളെ ബന്ധിപ്പിക്കുന്ന ചര്‍മം ഉണ്ട് .. തുഴയാനാനത്രേ ഇത് .പ്രകൃതി ഒരുക്കിയ പങ്കായം . തല വെള്ളത്തില്‍ മുക്കിയാണ് സഞ്ചാരം . നാണം കുണുങ്ങികള്‍ ആയ ഇവരുടെ നടത്തം ബഹു കേമമാണ്‌ . നാണം അശേഷമില്ലെങ്കിലും ഇപ്പോള്‍ നാട്ടിലെ പെണ്ണുങ്ങളും ഈ നടത്തം അനുകരിക്കാരുണ്ടാത്രേ . പല വെറും സാദാ ഡ്യുക്കിലി കവികളെയും വിശ്വ മഹാകവികളാക്കി മാറ്റിയത് ഈ താറാവ് നടത്തത്തിന്റെ പരിണിതഫലമാണ് എന്ന് ചരിത്രപണ്ടിതന്മാര്‍ പരക്കെ സമ്മതിക്കുന്നു . ( അന്ന നടയാണ് ലക്ഷനമൊതതായി പറയപ്പെടുന്നതെങ്കിലും , നാട്ടില്‍ താറാവിനെയെ കാണാന്‍ കിട്ടൂ എന്നതിനാണ് കാരണം - അരയന്നവും താറാവും ഒരേ ഫാമിലിയാനെന്നു ജീവ ശാസ്ത്രകാരന്മാര്‍ ) . തക്കിടമുണ്ടന്‍ താറാവ് എന്നാ പാട്ട് പ്രസിദ്ധമാണ് .

പൂത്താം കീരി

പൂത്താംകീരി എന്നാ പക്ഷിയുണ്ട് .. ആഴ്ചയില്‍ ചില ദിവസങ്ങളില്‍ മാത്രമാണ് ഇവയുടെ വരവ് . കൂട്ടം കൂടി വന്നു, ചാടി ചാടി നടക്കുകയാണ് ഇവരുടെ പരിപാടി . വീണു കിടക്കുന്ന ഇലകളൊക്കെ മറിച്ചിട്ടു നോക്കും , വല്ല പുഴുവോ പ്രാണിയോ ഉണ്ടോ എന്നറിയാനാണ് .. ചാര നിറത്തില്‍ കാണപ്പെടുന്ന ഇവ പീരിയോടിക്കല്‍ ആയി വിസിറ്റ് ചെയ്യുന്ന മാന്യന്മാരാണ് . മന്നത്തിക്കിളിയെന്നോ മറ്റോ ഇവക്കു പേരുണ്ട് .

പ്രാവ്

പ്രാവ് -പ്രണയത്തിന്റെ പര്യായമായ ഇവ കൂട്ടമായി കാണപ്പെടുന്നു . എന്നാല്‍ ചിലപ്പോള്‍ ജോടികള്‍ ആയുംകാനാറുണ്ട്. വെളുപ്പും ചാര നിറവും ആണ് പ്രധാനമായും . ഇണപ്രാവുകള്‍ എന്നത് പ്രാവുകള്‍ പ്രണയപരവശരാന് എന്നത്രേ സൂചിപ്പിക്കുന്നത് ..എന്തായാലും , കാണാന്‍ ഭംഗിയുള്ളവ ആണിവ . പ്രാവുകള്‍ അമ്പലത്തിലും , കെട്ടിടങ്ങളിലെ മേല്ക്കൂരകളിലെ വിടവുകളും കാണപ്പെടുന്നു ..ഇവയുടെ ചിറകടിയൊച്ച മനോഹരമാണ് . ഇന്ത്യന്‍ സിനിമകളില്‍ പ്രാവുകള്‍ക്ക് ഹീരോയിനു തുല്യമായ സ്ഥാനമുണ്ടെന്ന് മഹാന്മാരായ സിനിമ നിരൂപകര്‍ അഭിപ്രായപ്പെടുന്നു . അമ്പലപ്രവുകലെക്കള്‍ പ്രസിദ്ധമാണ് കുട്ടത്തി പ്രാവുകള്‍ . അമ്മയായ കുട്ടതി പ്രാവ് പയര് വറുത്ത കഥയും , മോനെ തെറ്റിദ്ധരിച്ച കഥയും ഹൃദ്യമായ സംവേദനത്വം ഉള്‍ക്കൊള്ളുന്ന മാനവീയ ഭാവങ്ങള്‍ ആണ് .. കുട്ടിക്കുരോ ..എന്നത്രേ കുട്ടത്തി പ്രാവിന്റെ കരച്ചില്‍ ..ഒരമ്മയുടെ വേദനയും ദുഖവും പശ്ചാത്താപത്തിന്റെ നീറ്റലും അതിലുണ്ട് ..

മൈന

മൈന - ക്രാം ക്രാം ക്രോം ക്രോം എന്ന് ബഹളമുണ്ടാക്കുന്ന ഇവ എപ്പൊഴും ഇണകളായെ കാണപ്പെടുന്നുള്ളൂ .. യഥാര്‍ത്ഥത്തില്‍ ഭൂമിയിലെ ഏറ്റവും ആതാമാര്തതയുള്ള പ്രണയ ജോടികള്‍ അത്രേ ഇവ ..തവിട്ടു നിറമുള്ള കുപ്പായം ഇവക്കുണ്ട് . നീയില്ലാതെ ഞാനില്ലെന്നാണ് തമ്മില്‍ തമ്മില്‍ പറയുന്നതത്രേ ! ...ചുണ്ട് മഞ്ഞ നിറവും , കണ്ണുകള്‍ കറുപ്പുമാണ് .. മൈന എന്ന് പെണ്‍കുട്ടികള്‍ക്ക് പേരുണ്ട് .. ബുള്‍ ബുള്‍ എന്ന് വിളിക്കപ്പെടുന്നതും ഇവന്‍ തന്നെ .. 'കാട്ടിലെ മൈനയെ പാട്ട് പഠിപ്പിച്ചതാര് ..?'

കുയില്‍

കുയില്‍ -- കൂ കൂ കൂ കൂവൂ ..എന്നു കൂവി നമ്മളെയൊക്കെ കൂവാന്‍ പഠിപ്പിച്ച ആശാനാണ് ഇദ്ദേഹം .. കുയില്‍ നമ്മളെ കൂവാന്‍ പടിപ്പിചില്ലായെങ്കില്‍ നാട്ടിലെ യുവരക്തം ഒന്നും ചെയ്യാനില്ലാതെ വശം കേട്ട് പോയേനെ!! .. എന്തായാലും കുയിലിനെ നമ്മുടെ ചെറുപ്പക്കാരുടെ ഗുരുനാഥന്‍ ആയി കണക്കാക്കാം . കള്ളന്‍ എന്നാ പേര് ഇവനുണ്ട് . കക്ഷി മുട്ടയിടുന്നത്‌ കാക്കയുടെ കൂട്ടിലത്രേ .. കൂട് ഉണ്ടാക്കാത്ത പക്ഷിയാണ് കുയില്‍ .. ഒന്നാന്തരം തട്ടിപ്പ് വീരന്‍ ആണെന്നര്‍ത്ഥം ..കൂവലിലും തട്ടിപ്പിലും മലയാളികള്‍ ഏറെ മുന്നില്‍ നില്‍ക്കുന്നതിനാല്‍ ഇവനെ കേരളത്തിന്റെ ദേശീയ പക്ഷിയായി പരാഗണിക്കേണ്ടതുണ്ട് !!

ഗ്രാമ വൃക്ഷത്തിലെ കുയില്‍ എന്നാ കുമാരനാശാന്റെ പ്രസിദ്ധമായ കവിതയിലും ഇവന്‍ സ്ഥാനം പിടിച്ചു .. കുയിലി എന്നും കുക്കൂ എന്നും പെണ്‍കുട്ടികള്‍ക്ക് പേര് വരാനും ഇവന്‍ തന്നെ കാരണം ..

"കുയിനെ തേടി കുയിലിനെ തേടി ,കുതിച്ചു പായും മാരാ .." എന്നും 'കോയല്‍ സെ തേരി ബോലി' എന്നും വിവിധ ഭാരതീയ ഭാഷകളില്‍ ഇവന്‍ പ്രകീര്തിക്കപ്പെടുന്നു . 'വണ്‍ ഫ്ല്യു ഓവര്‍ ദ കുക്കൂസ് നെസ്റ്റ് ' എന്നത് പ്രശസ്തമായ ഒരു ആംഗലേയ നാടകം ആണ് എന്നത് ഇവന്റെ വിശ്വ പ്രസിദ്ധിയെ സൂചിപ്പിക്കുന്നു .ഇവന്‍ ചില്ലറക്കാരന്‍ അല്ലെന്നു സാരം !

(തുടരും..)


..

Sunday, July 17, 2011

അന്നത്തെ ലോകം ഒന്ന് ചിക്കി നോക്കുമ്പോള്‍ !

എന്തായാലും ബ്ലോഗ്‌ ഒന്ന് തുടങ്ങി വച്ചേക്കാം !! കാലം പോകുന്തോറും ഓര്മ ശക്തിയും കുറഞ്ഞു വരുമല്ലോ.. അത് കൊണ്ട് ഇനി ഇടയ്ക്കിടയ്ക്ക് എന്തെകിലും ഇവിടെ ചേര്‍ക്കാം എന്ന് കരുതുന്നു ..

നിനച്ചിരിക്കാതെ വന്ന സാമ്പത്തിക പ്രതിസന്ധി ( ആഗോളമല്ല, എന്റെ മാത്രം ) ഒന്ന് പിടിച്ചു കുടഞ്ഞപ്പോഴാനു ധനികയുമായ സുഹൃത്തിനോട്‌ കുറച്ചു പൈസക്ക് അപേക്ഷിക്കാമെന്ന് കരുതിയത്‌ .. ആ സംസാരം നീണ്ടപ്പോള്‍ പഴയ കാലത്ത് നെല്ല് ഉണക്കുന്നതിനെ പറ്റി അല്പം ഒന്ന് പുള്ളിക്കാരി സൂചിപ്പിച്ചു അതിങ്ങനെ

" കുട്ടിക്കാലത്ത് നെല്ലുണക്കാനിടുമ്പോള്‍ കാക്കയെ നോക്കാന്‍ ഇരിക്കുമായിരുന്നു . ഇടയ്ക്കിടയ്ക്ക് കാല്‍ ഉപയോഗിച്ച് നെല്ല് ഇളക്കിയിടുമായിരുന്നു "

കാല്‍ ഉപയോഗിച്ച് നെല്ല് 'ചിക്കു'മായിരുന്നു എന്നാണ് ഉദ്ദേശിച്ചതെന്നു എനിക്ക് മനസ്സിലായി , പക്ഷെ ചെറുപ്പമാണെങ്കിലും ഓര്മ ശക്തി നഷ്ടപെടുന്ന പ്രായം ആയിട്ടില്ലെങ്കിലും 'ചിക്കുക' എന്നാ പദം അവരും മറന്നു പോയി :-) .യഥാര്‍ത്ഥത്തില്‍ നമ്മുടെ കുട്ടിക്കാലത്ത് കണ്ട ലോകമല്ലല്ലോ ഇന്ന് . അന്നത്തെ ജീവിത രീതിയും അല്ല ഇന്നുള്ളത് . പണ്ടത്തെ സമ്പ്രദായങ്ങളും മാറിപ്പോയി . കൃഷി തന്നെ ഇന്ന് ആരും ചെയ്യുന്നില്ല . അതോടൊപ്പം കൃഷിയെ സംബന്ധിച്ച് ഉപയോഗിച്ച് വന്ന എല്ലാ വാക്കുകളും നിത്യോപയോഗത്തില്‍ നിന്നും അപ്രത്യക്ഷമായിരിക്കുന്നു . ഒന്ന് ചിന്തിച്ചാല്‍ അതതു കാലത്തെ സംസ്കാരവും ഭാഷയും തമ്മില്‍ വല്ലാതെ പൊരുത്തപ്പെട്ടു കിടക്കുന്നത് കാണാം .. ഭാഷാ പഠനം ശരിക്കും രസകരം തന്നെ .

അപ്പൊ, പറഞ്ഞു വന്നത് നെല്ല് "ചിക്കു"ന്നതിനെ കുറിച്ചാണ് .. പണ്ട് നെല്ല് ചിക്കാന്‍ ഞങ്ങളുടെ വീട്ടില്‍ " ചിക്കപ്പായ" ഉണ്ടായിരുന്നു . സാധാരണ തഴ പായകളില്‍ നിന്നും വ്യത്യസ്തമായി ചിക്കപ്പായ കട്ടയുള്ള ഇഴകലുള്ളതും ഘനമുള്ളതും ആയിരുന്നു .. ചിക്കപ്പായയെപ്പട്ടു പറഞ്ഞപ്പോഴാണ് 'മൂടപ്പായയെ' പറ്റി ഓര്മ വന്നത് .

നെല്ലിനെപറ്റി പറയുമ്പോള്‍ 'കതിരിനെ' പ്പറ്റി പറയാതിരിക്കാന്‍ പറ്റില്ല , കതിര് മാത്രമല്ല , "പതിരും " നെല്ലിന്റെ കൂടെ തന്നെ കാണും .. പഴം ചൊല്ലില്‍ പതിരില്ല എന്നത് തന്നെ ഒരു പഴംചൊല്ലാണ് .കതിരില്‍ വളം വച്ചിട്ട് കാര്യമില്ല എന്നും ചൊല്ലുണ്ട് !

അന്ന് കൂലി 'വല്ലി' ആണ് . 'ഞാറു' , 'കറ്റ' തുടങ്ങിയവ ഇന്ഷ്ടം പോലെ കാണാം . "അരിവാള്‍" ഇല്ലെങ്കില്‍ വിളവെടുപ്പ് ഇല്ല . "വട്ടി"യില്‍ ആണ് നെല്ല് കൂലി .

ഞാറു നടുന്നതിന് മുന്‍പ് നിലം "ഉഴവണം" (പൂട്ടണം എന്നും പറയും ) , അതിനു "കലപ്പ " വേണം . ഞാറു പറിച്ചു നടുമ്പോള്‍ ഞാറ്റു പാട്ടും ഒപ്പം കേള്‍ക്കാം ..

"കൊയ്ത്തു " കഴിഞ്ഞാല്‍ പിന്നെ "മെതി" ആണ് . "പറ" യിലാണ് അളവ് , "നാരായവും" ഉപയോഗിക്കാം , "നാഴി" , "ഇടങ്ങഴി" എന്നിവ പിന്നെയും ചെറിയ അളവുകള്‍ . "ഉരി" പാല് കുടിച്ചാണ് കുട്ടികള്‍ രാത്രി കിടക്കരുള്ളത് . " ഒഴാക്കു "പാല് ചായക്കെടുക്കാം . "ആഴക്കും" ആകാം "കാല്‍" "അണ"യുടെ കാലംയിരുന്നില്ലേ അത് ..?

അരി ഇടിച്ചാല്‍ പൊടിയും പിന്നെ "തവിടും" ആണ് . തവിട് തിളപ്പിച്ച്‌ "കുറുക്കാ"ക്കിയാല്‍ പഞ്ചസാര ചേര്‍ത്ത് കഴിക്കാന്‍ രുചിയാണ് . "ശര്‍ക്കര"യും ഉപയോഗിക്കാം

ഭരണിയില്‍ ആണ് അച്ചാര് ഇട്ടു വക്കാര് , മോരും സൂക്ഷിക്കുന്നത് ഭരണിയില്‍ തന്നെ .മുറം ഉണ്ടെങ്കിലെ ചേറ്റാന്‍ പറ്റൂ! കൊത്തി കൊത്തി മുറത്തില്‍ കേറി കൊത്തരുതെന്നു നാടുകാര്‍ പറയും .

"ലോട്ട"യില്‍ ചായ കുടിക്കാം ,ഉമ്മറത്ത്‌ "മൊന്ത"യിലും "കിണ്ടി"യിലും വെള്ളം ഉണ്ടാകും . "കയില്‍ " ഉപയോഗിച്ചാണ് കഞ്ഞി "കല" ത്തില്‍ നിന്നും കോരി എടുത്തിരുന്നത് , "തവി"യും ഉപയോഗിക്കാം . "കരണ്ടി " ആണ് മറ്റൊരു ഉപകരണം . "മുട്ടിപ്പലക" ഉപയോഗിച്ചാല്‍ നിലത്തിരിക്കേണ്ടി വരില്ല . പിഞ്ഞാണത്തില്‍ ആണ് കറി. കൂടുതല്‍ കഴിച്ചു ചര്ടിച്ചാല്‍ കോളാമ്പി വേണ്ടി വരും ..!

ചീനചട്ടിയില്‍ വറുക്കുന്നത്‌ എളുപ്പം ആണ് .. മീന്‍ കറിക്ക് രുചി വേണമെങ്കില്‍ മണചട്ടി തന്നെ വേണം . ദോശ ച്ചുടുന്നതാകട്ടെ ദോശ കല്ലിലാണ് .അമ്മിക്കല്ലില്ലെങ്കില്‍ അരക്കാനും പറ്റില്ല !.അമ്മ കിടക്കും മകള്‍ ഉരുളും എന്നത് കടം കഥ ! ചട്ടിയും കലവുമായാ മുട്ടിയും തട്ടിയും ഇരിക്കുമെന്ന് പഴമക്കാര് .!ഒരുമയുണ്ടെങ്കില്‍ ഉലക്ക മേലും കിടക്കാമല്ലോ ..!

രാത്രിയായാല്‍ വെളിച്ചം വേണമെങ്കില്‍ "ചിമ്മിനി " വിളക്കും "രാന്തലും" വേണം.വെളിച്ചം ദുഖമാനുന്ണീ , തമസ്സല്ലോ സുഖപ്രദം എന്ന് തത്വശാസ്ത്രം .

"ചായ്പില്‍" സാധാരണ ആവശ്യമില്ലാത്ത സാധനംഗല്‍ ആയിരിക്കും , "ഇറക്കാലിക്കല്‍" നിന്നാല്‍ മഴ പെയ്യുന്നത് കാണാന്‍ നല്ല ഭംഗിയാ .."പാത്തി"യില്‍ നിന്നും വെള്ളം താഴേക്ക്‌ വീഴും . "ഓടിട്ട "വീടല്ലേ , "തട്ടു"ള്ള മുറിയില്‍ തണുപ്പരിയില്ല ."ത്ട്ടുമോളില്‍" മാവേലി ഉണ്ടെന്നാണ് അമ്മ പറഞ്ഞത് . പിന്നെ! തട്ട് മോളില്‍ "കണ്ടന്‍ പൂച്ചയും" "ചക്കിപ്പൂച്ചയുമാനെന്നു" എനിക്കറിയില്ലേ ..!പിന്നെ "കോക്കാനും" കാണും .!

വാതിലിന്റെ പിന്നില്‍ "സാക്ഷ" ഉണ്ട് . വാതിലിന്റെ മേലെ "നേരുപ്പടി" .. അത്നും മേലെ വീടിന്റെ "പട്ടികയും " "കഴുക്കോലും" "ഉത്തരവും" ആണ് . "മോന്തായം" താങ്ങുന്ന പല്ലിയും ഉണ്ട് .

കുടത്തില്‍ വെള്ളം നിറച്ചു വക്കാം , കുന്തം പോയാല്‍ കുടത്തിലും തപ്പണം അന്നാണ് പ്രമാണം .മണ്‍ കുടത്തില്‍ മോരും സംഭാരവും . മാട്ടം ഉണ്ടെങ്കില്‍ കുളത്തില്‍ നിന്നും വെള്ളം കോരി ചെടിക്ക് നനക്കാം , കൃഷി ആവശ്യത്തിനു വെള്ളം കോരാന്‍ തേക്കൊട്ട തന്നെ വേണം ! ആണിയും ചാലുമുള്ള പറമ്പിലെ തേക്കൊട്ട കൊണ്ട് കാര്യമുള്ളൂ !കൈക്കോട്ടും തൂമ്പയും ഇല്ലാതെ എന്ത് ചെയ്യും .

ഇടവപ്പാതി വന്നാല്‍ തിരുവാതിര ഞാറ്റെല (ഞാറ്റു വേല ) ആണ് . മഴ ഒഴിഞ്ഞ സമയം ഇല്ല . അത്തം വെളുത്താ ഓണം കരുക്കുത്രേ ! ശിവ ! ശിവ !

"പിച്ചാത്തി" കൊണ്ട് മുറിവ് പറ്റിയാല്‍ തെങ്ങിന്റെ "പൊറ്റ" ഉപയോഗിച്ചാല്‍ മതി .പിശ്ശാന്കത്തി കൊണ്ടും മുറിയാം . വെട്ടു കത്തി ഇല്ലെങ്കില്‍ "അടുപ്പില്‍ " വക്കാന്‍ വിറകു എങ്ങനെ ഉണ്ടാക്കും ? ചമ്രം പടിഞ്ഞാണ് ഭക്ഷണം കഴിക്കേണ്ടത്‌ കേട്ടോ .

അന്ന് ഷര്‍ട്ടില്ല കുപ്പായമേ ഉള്ളൂ . ഷോര്ട്സ് ഇല്ല നിക്കര്‍ ഉണ്ട് . ആണ്‍ കുട്ടികള്‍ സ്കൂളില്‍ പോകുന്നത് ട്രൌസര്‍ ധരിച്ചാണ് . പെണ്‍കുട്ടികള്‍ പാവാട ആണ് ധരിച്ചിരുന്നത് . സ്കര്‍ട്ട് കണ്ടിട്ടേ ഇല്ല .മുതിര്‍ന്ന സ്ത്രീകള്‍ ജാക്കറ്റ് ധരിച്ചിരുന്നു ടോപ്‌ എന്താണെന്നൊരു പിടിയും ഇല്ല . മുക്കുത്തി ഇട്ടാല്‍ ശരിക്കും ഒരു അന്തസ്സ് തന്നെ .

അന്ന് ഓണ പരീക്ഷയാണ് ഉള്ളത് , മിഡ് ടെര്‍മ് എക്സാം ഇല്ല തന്നെ ! കൊല്ല പരീക്ഷ കഴിഞ്ഞാല്‍ പിന്നെ സ്കൂള്‍ പൂട്ടും .പിന്നെ രണ്ടു മാസം എവിടെ എങ്കിലും വിരുന്നിനു പോകാം .വിദ്യാധനം സര്‍വ ധനാല്‍ പ്രധാനം എന്ന് മാഷ്‌ .

അമ്മായിയും എളെമയും മേമയുമൊക്കെ (ഇളയമ്മ )പേരക്ക പൊട്ടിച്ചു തരും .. ആന്റി ഇല്ലായിരുന്നു . വീട്ടില്‍ കാര്ന്നോര്മാര്‍ കാലന്‍കുടയുമായി നടക്കുന്ന കാലമായിരുന്നെ !മൂത്ത നെല്ലിക്ക ആദ്യം കയ്ക്കും പിന്നെ മധുരിക്കുമെന്നാണ് . ഒരുപാട് കൂട്ടുകാര്‍ ഉണ്ടായിരുന്നു പക്ഷെ ഫ്രന്റ്സ് ഒട്ടും ഇല്ല.. ചങ്ങാതി നന്നായാല്‍ കണ്ണാടി വേണ്ടത്രേ !!

ശരി ,ഉറങ്ങാന്‍ ഉള്ള സമയം ആയി . ആ വിളക്കു ഊതി കെടുത്തിക്കോ .. ( ഓഫ്‌ ചെയ്യാന്‍ ഇവിടെ സ്വിച് ഇല്ലല്ലോ !!)


[ ഇപ്പോള്‍ പെട്ടെന്ന് എഴുതിയതാണ് ഒറ്റയടിക്ക് . കൂടുതല്‍ ഐറ്റംസ് പിന്നീട് ചേര്‍ക്കാം . :-) ]

അടുത്തത് : നമ്മള്‍ മറന്നു പോയ പക്ഷികള്‍